Sunday, May 30, 2010

സ്മരണകള്‍ നിലക്കട്ടെ ..


എമ്പത്തിനാലിലാണ് പി.ടി ഉഷയെ നിമിഷത്തിന്റെ ശതാംശം ചതിച്ചത് .മെഡല്‍ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് പി.ടി ഉഷ എന്ന് ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ല്‍ എഴുതി വരും എന്ന് തന്നെ ഞാന്‍ കരുതി .സത്യത്തില്‍ കാല് മുന്‍പില്‍ ഉഷയുടെത് തന്നെ ആയിരുന്നു .പക്ഷെ ശതാംശത്തിന്റെ വത്യാസത്തില്‍ ആരോ തല മുമ്പിലെത്തിച്ചു .ഫിനിഷിംഗ് ലൈനില്‍ വച്ച് തല മുമ്പിലാക്കി ഒന്ന് വീണു കൊടുത്തിരുന്നെങ്കില്‍ കഥ മാറിയേനെ .(ഭാവന അല്ല ,സാക്ഷാല്‍ ഉഷ തന്നെ പറഞ്ഞതാണ് ).അന്ന് പക്ഷെ ഇതൊന്നും മനസ്സിലായില്ല ,എങ്ങനെ നോക്കിയിട്ടും ഉഷ മുന്നില്‍ ...പക്ഷെ വെങ്കലം മറ്റാര്‍ക്കോ ...അമേരിക്കന്‍ മുതലാളിത്തത്തെ കുറിച്ചോ ,ശക്തിക ചേരികളെ കുറിച്ചോ ഒന്നും അറിഞ്ഞു കൂടെങ്കിലും ഇന്ത്യയെ ആരോ ചതിച്ചു എന്ന് ആണ് ആ എട്ടാം വയസ്സില്‍ എനിക്ക് തോന്നിയത് .

പറയാന്‍ വന്നത് ഇതൊന്നുമല്ല ..ഗൃഹാതുരത്വത്തില്‍ അഭിരമിച്ചു ഓര്‍മ്മകള്‍ അയവിറക്കി സുഖാനുഭൂതി കണ്ടെത്താന്‍ ശ്രമിക്കുനത് നിന്ദ്യമായ ശീലമാണ് എന്നാണ് ഡിഫി തലവന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത് .സത്യം തന്നെ ....

അതിരിക്കട്ടെ.84 ലെ തന്നെ ഒരു ദിവസം .ഉച്ചക്ക് ശേഷം രണ്ടാം ക്ലാസ്സുകാര്‍ക്ക്‌ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രസ്താവന സോഷ്യല്‍ ടീച്ചര്‍ നടത്തി .western ghats കേരളത്തിന്റെ west ല്‍ അല്ല east ല്‍ ആണ് എന്നതു .അത് കേരളത്തിന്റെ മാപ്പ് കാണിച്ചു പഠിപ്പിക്കുമ്പോള്‍ ആണ് എല്ലാവരും പെട്ടെന്ന് വീട്ടില്‍ പോകണം എന്ന് ഹെഡ് മിസ്ട്രെസ്സ് അന്നൌന്‍സ് ചെയ്യുന്നത് .ചില സ്ഥലത്ത് ചില്ലറ അക്രമം നടക്കുന്നുണ്ട് .അവിടുന്ന് രക്ഷിതാക്കള്‍ വന്നു കുട്ടികളെ കൊണ്ട് പോട്ടെ എന്നൊക്കെ ഹെഡ് മിസ്ട്രെസ്സ് ടീച്ചറോട്‌ പറയുന്നുണ്ട് .വഴി നീളെ കടകള്‍ പൂട്ടി കിടന്നു .വഴിയില്‍ നീളെ വെസ്റ്റേണ്‍ ghats ഈസ്റ്റ്‌ ല്‍ ആയതു കുഴക്കിയതിനാല്‍ അതൊന്നും ശ്രദ്ധിച്ചില്ല.
പിറ്റേന്ന് ടിവിയില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ല്‍ ഒരു പാട് പേര്‍ " ജബ് തക് സൂരജ് ചാന്ദ് രഹേഗ ഇന്ദിരാജി അമര്‍ രഹേഗ എന്ന് വിളിച്ചു കൊണ്ട് നടന്നു നീങ്ങുന്നു . കുറെ നാള്‍ പിന്നെ "വാഷിംഗ്‌ പൌഡര്‍ നിര്‍മ ,ദൂധ് സീ സഫെദീ" എന്ന പരസ്യം കണ്ടില്ല.സാദാ സമയവും പേര്‍ ഓര്‍ത്തെടുക്കാന്‍ പറ്റാത്ത ഒരു വാദ്യം എണ്ണി പെരുക്കികൊണ്ടിരുന്നു .
ആ ഇടക്കാണ്‌ പൂമ്പാറ്റയിലോ ബാലരമയിലോ മറ്റോ കണ്ടത്..25 വര്‍ഷത്തിനു ശേഷം ലോകം എങ്ങിനെ ഇരിക്കും എന്നുള്ള നര്‍മ ഭാവനകളും 25 വര്‍ഷത്തിനു ശേഷമുള്ള ഒരു ഭാവന ദിനപത്രവും. മനുഷ്യര്‍ അന്യ ഗൃഹങ്ങളില്‍ താമസം തുടങ്ങുന്നതും അവന്റെ ടെക്നോളജി മനുഷ്യജീവിതം സുഖപ്രദം ആക്കുനതിനെ കുറിച്ചും പ്രകാശവേഗത്തില്‍ ,യാത്ര ചെയ്യുമ്പോള്‍ ഇഷ്ടമുള്ളവരെ കണ്ടു കൊണ്ട് സംസാരിക്കുന്ന യന്ത്രങ്ങള്‍ (!) അവന്‍ സ്വന്തമാക്കുന്നതിനെ കുറിച്ചും ... 85 ലെ കുട്ടികളുടെ വാരികയില്‍ കണ്ട ഒരു കൌതുകം ..
ഇപ്പോള്‍ 25 തവണ അതിനു ശേഷം ഭൂമി സൂര്യനെ വലം വച്ച് കഴിഞ്ഞു.വെറും 5 വര്‍ഷം മുമ്പ് റെഡിമെയിഡ് വാങ്ങിയ ഷര്‍ട്ട്‌ ന്റെ കൈക്ക് നീളം കുറച്ചു alter ചെയ്യാന്‍ നാല് രൂപ കൂലി വാങ്ങുന്ന നാരായണന്‍ എന്ന തയ്യല്‍ക്കാരനുണ്ടായിരുന്നു .നിര്‍ബന്ധിച്ചു ഒരു 10 രൂപ കയ്യില്‍ പിടിപ്പിക്കാന്‍ നോക്കിയാല്‍ "നൂലിന്റെ വില ,അതിനപ്പുറം ഉള്ള പണി ഇല്ല ,അതിനപ്പുറം കൂലിയും വേണ്ട " എന്ന് പറയും . N .H ലൂടെ ഈയ്യിടെ യാത്ര പോയപ്പോള്‍ കണ്ണൂരിന് കുറെ വടക്ക് എത്തിയപ്പോള്‍ ഞാനൊന്നു ജനലിലൂടെ വലതു വശത്തേക്ക് പാളി നോക്കി .കണക്കു കൂട്ടല്‍ തെറ്റിയില്ല .ആ തയ്യല്‍ക്കടയുടെ സ്ഥാനത്ത് 'സൈറ്റ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ 'എന്ന ബോര്‍ഡുണ്ട് .ഫ്ലാറ്റകാം,ഷോപ്പിംഗ്‌ മാള്‍ ആകാം .,കല്യാണമണ്ഡപം ആകാം ,ആത്മീയ സാന്ത്വന വ്യവസായികളുടെ ഷോ റൂം ആകാം.
മൊബൈലും ഇന്റര്‍നെറ്റും ഇന്റര്‍നെറ്റ്‌ വഴി ബാങ്കിങ്ങും കുമ്പസാരവും കല്യാണവും കുട്ടികളെ ജനിപ്പിക്കലും വിവാഹമോചനവും ഒക്കെ നിലവില്‍ വന്നുവെങ്കിലും ഈ പറഞ്ന 25 വര്‍ഷങ്ങള്‍ കൊണ്ട് മഹാബഹു ഭൂരിപക്ഷം മനുഷ്യര്‍ക്കും എന്തെങ്കിലും മാറ്റം അല്ല ഗുണം ഉണ്ടായോ ? ചന്തകളില്‍ ചാവേറ് പൊട്ടി എത്ര പേര്‍ ഒടുങ്ങുന്നു .പട്ടിണി മൂത്ത് മനുഷ്യന്‍ മണ്ണ് ചുട്ടു കഴിക്കുന്ന രാജ്യങ്ങളില്ലേ ?
മയ്യഴി ഗാന്ധി എന്നും liberator mahi എന്നും മറ്റും വിളിച്ചിരുന്ന സ്വാതന്ത്രസമര സേനാനി ശ്രീ ഐ.കെ കുമാരന്‍ മാസ്ടരെ കോളേജ് മാഗസിന് വേണ്ടി ഒരു അഭിമുഖത്തിനു ഞങ്ങള്‍ കണ്ടിരുന്നു .എന്താണ് മാഹിക്കും കേരളത്തിനും ഇന്ത്യക്കും പറ്റിയത് ,എവിടെയാണ് പിഴച്ചത് ,എന്ന്
ഞങ്ങള്‍ ചോദിച്ചു .അദ്ദേഹം പറഞ്ഞത് ഇതാണ്.
"എനിക്ക് വയസ്സ് 90 അടുപ്പിച്ചായി..ഈ കോലായില്‍ നിന്നും താഴെ ഇറങ്ങാന്‍ കഴിയൂല്ല ..ഞാന്‍ വിചാരിച്ചാലൊന്നും ഇനി ഒന്നും നടക്കൂല ..പക്ഷെ നിങ്ങളുടെയൊക്കെ പ്രായത്തില്‍ ഞാനൊന്നും പുസ്തകം വായിച്ചും പഠിച്ചും അവനവന്റെ ജോലി മാത്രം ചെയ്തും സമയം കളയുകയായിരുന്നില്ല"
.......
ശരിയാണ് .ഗൃഹാതുരസ്മരണകളില്‍ മാത്രം അഭിരമിച്ചിരിക്കുന്നത് നിന്ദ്യമായ ഒരു ശീലം തന്നെ
..

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...